Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

എന്‍ഡോസല്‍ഫാന്റെ മത പാഠം.

Beemapally


എന്‍ഡോസല്‍ഫാന്‍ എന്ന മാരകവിഷം കൊണ്ടുണ്ടാകുന്ന കെടുതികളും അതില്‍ ജീവിതം ഹോമിക്കപ്പെട്ടവരും മനുഷ്യരൂപം തന്നെ നഷ്ടപ്പെട്ട്‌ സമൂഹത്തിലെ ചവറുനിലങ്ങളില്‍ തള്ളപ്പെട്ട നിരവധി മനുഷ്യരുടെ രോദനം അറിഞ്ഞിട്ടും ചെവിയോ കണ്ണോ കാണാതെ ബധിരരും അന്ധരുമായി പോയ, പളുപളത്ത വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒരു ദ്രവിച്ച ഹൃദയം പോലുമില്ലാത്ത മനുഷ്യരായി മാറിയിരിക്കുന്നു ഇന്നു നാം. 

മതത്തിന്റെ തനിമകൊണ്ടുദ്ദേശിക്കുന്നത്‌ സഹജീവികളെ തിരിച്ചറിയാനുള്ള ഉള്‍ക്കാഴ്ച്ചയും അതിലൂടെ ദൈവത്തിലേക്ക്‌ അടുക്കാനുള്ള മാര്‍ഗ്ഗവും എന്ന വ്യക്തതയുള്ള നിദര്‍ശനമെന്ന നിലക്കാണ്‌. മതങ്ങളുടെയോ അല്ലാതെയോ ദേശരാഷ്ടങ്ങളും പ്രാചീന പ്രജാരാഷ്ട്രങ്ങളും നിലവില്‍ വന്നതും ഈ ഒരു സങ്കല്‍പത്തിന്റെയോ യാഥാര്‍ത്യത്തിന്റെയോ അടിസ്ഥാനത്തിലാണ്‌. ഒരുപക്ഷേ രാഷ്ടങ്ങളും സര്‍ക്കാരുകളും പ്രസ്ഥാനങ്ങളും ഏറ്റവും ആവശ്യമായുള്ളതും അനാഥകള്‍ക്കും അശരണര്‍ക്കുമാണ്‌. പക്ഷെ ഇന്നു മിക്ക രാജ്യങ്ങളിലെയും എല്ലാ സൌഭാഗ്യങ്ങളും ശക്തന്‍മാരാലും രാഷ്ട്രീയ വേട്ടക്കാരാലും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. ഇവിടെയാണ്‌ മതങ്ങളുടെയും മത സംഘടനകളുടെയും പ്രസക്തി.

പ്രത്വേകിച്ചു ഇസ്ലാമിനു ഇവിടെ സാമൂഹികമായി വഹിക്കാനുള്ളത്‌ ഒരു മഹത്തായ പങ്കാണ്‌. ഇസ്ലാമിനെ ഒരു മതത്തിന്റെ ലേബലില്‍ ചുരുക്കാനോ കെട്ടിയിടാനോ സാധിക്കില്ല. ഒരു പുരോഹിതനും അതിനു സാധ്യമല്ല തന്നെ. സാമൂഹിക ബോധങ്ങളെയൊക്കെ തിരസ്ക്കരിച്ച്‌ മതത്തിന്റെ ഐശ്ച്ചിക ചടങ്ങുകളെ എങ്ങനെ നന്മയാക്കാമെന്നും തിന്മയാക്കാമെന്നും പോര്‍വിളി സംവാദങ്ങളില്‍ ഏര്‍പ്പെട്ട്‌ നിള്‍ക്കുന്ന മത സംഘടനകള്‍ ഇനിയെങ്കിലും അതില്‍ നിന്നും പുറത്ത്‌ കടക്കേണ്ടിയിക്കുന്നു. കാലം അവരോടാവശ്യപ്പെടുന്നതും അതാണ്‌.

വയറിന്റെ വലിപ്പത്തിന്‌ വേണ്ടി മാത്രം രൂപമെടുത്ത ചില മുസ്ലിം സംഘടനകള്‍ ഇപ്പോഴേ സമൂഹത്തിനെ മുഖ്യധാരയില്‍ നിന്നും മാറ്റപ്പെട്ടതുപോലെ പുരോഗമന സ്വഭാവമുള്ള ഇസ്ലാമിക സംഘടനകള്‍ക്കും ആ അവസ്ഥയിലേക്ക് പോകാതിരിക്കണമെങ്കില്‍ അവര്‍ മനസ്സിലാക്കേണ്ടത്‌ ഈ മണ്ണില്‍ എന്‍ഡോസല്‍ഫാന്‍ പോലുള്ള വിഷയങ്ങളില്‍ അവര്‍ക്ക്‌ നിര്‍വ്വഹിക്കാനുള്ള പങ്ക്‌ ഇസ്ലാമികമായി വളരെ വ്യാപ്തിയുള്ളതാണ്‌ എന്ന അടിസ്താന ബോധമാണ്‌.

നാല്‌ കശുവണ്ടിക്കുവേണ്ടി മനുഷ്യനെ കുരുതിക്ക്‌ കൊടുക്കുന്ന രാസവള പ്രയോഗം പോലുള്ള സാമൂഹ്യവിപത്ത്‌ ഒരു ജനതയുടെ മാത്രം പ്രശ്നമല്ല. അത്‌ ഈ ഭൂമിയുടെ പ്രശ്നമാണ്‌ മാനവികതയുടെ പ്രശ്നമാണ്.

ഇന്ന് കേരളത്തില്‍ നിലവിലുള്ള മുസ്ലിം സംഘടനകളില്‍ ജമാ-അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയെ പോലെ മറ്റു മുസ്ലിം യുവജന പ്രസ്ഥാനങ്ങളും മത സംഘടനകളും അവരുടെ ശക്തിയും, അധസ്തിതരുടെയും വേദനതിന്നുന്നവരുടെയും ഒപ്പം നിലയുറപ്പിച്ചാല്‍ ഇന്നത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ദാര്‍ഷ്ട്യങ്ങള്‍ക്ക്‌ അത്‌ മറുപടിയാവും. വോട്ടിനുവേണ്ടി ന്യൂനപക്ഷമെന്ന ചാവേര്‍ പടയെ ആവശ്യാനുസരണം സൃഷിക്കുകയും പിന്നെ കയ്യൊഴിയുകയും ചെയ്യുന്ന ഹിജഡാ പ്രത്യശാസ്ത്രങ്ങള്‍ക്ക്‌ വേറെ മാര്‍ഗ്ഗങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടിവരികയും ന്യൂനപക്ഷ ലോല വികാരങ്ങളെ കാപട്യങ്ങള്‍ക്ക്‌ വിലക്കെടുക്കാതിരിക്കാനുള്ള അവസ്തയെങ്കിലും സൃഷ്ടിക്കന്‍ സാധിക്കുമായിരിക്കും.

പല ഖുര്‍-ആന്‍ സൂക്തങ്ങളും വിളിച്ചു പറയുന്നത് ഭൂമിയെ കാലാപകലുശിതമാക്കുന്ന എല്ലാ പൈശാചികതക്കെതിരെയും മതത്തിനും വര്‍ഗ്ഗങ്ങള്‍ക്കതീതമായും മുസ്ലിങ്ങള്‍ ഒരുമിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും ഒരു ബാധ്യതയാണെന്നാണ്.

സുന്നികളില്‍ നിന്നും മുജാഹിദിനെയും മുജാഹിദില്‍ നിന്നും ജമാ-അത്തെ ഇസ്ലാമിക്കാരനെയും രക്ഷിച്ചെടുക്കാനല്ല ഇസ്ലാമിക നാഗരികമായ ദൌത്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌. ബൌധിക സംവാദങ്ങളും പകരം വെക്കല് കളുമാണ് പ്രവാചകന്‍ മുഹമ്മദിന്റെ അനുയായികളില്‍ നിന്നും ഇന്നീലോകം ആവശ്യപ്പെടുന്നത്.!

അന്ധവിശ്വാസ/അനാചാരങ്ങളില്‍ നിന്നും ബഹുദൈവാധിഷ്ടിതമായ ആരാധനാ മാര്‍ഗ്ഗങ്ങളില്‍ നിന്നും കേരളത്തിലെ നല്ലൊരു ശതമാനം മുസ്ലിങ്ങളെ പുരോഗമന പ്രസ്ഥാനങ്ങള്‍ ശക്തമായ ധാര്‍മ്മികമൂല്യങ്ങളുടെയും ഏകദൈവ പ്രോക്തമായ പാശത്തിലും ഉറപ്പിച്ച്‌ നിറുത്തിയ പങ്ക്‌ വിസ്മരിക്കുകയല്ല. പക്ഷേ അവര്‍ മറ്റ്‌ സാമൂഹ്യ പ്രതിനിധീകരണം കൂടുതല്‍ പ്രകടിപ്പിക്കേണ്ടതുണ്ട്‌.

പാവപ്പെട്ടവനോടൊപ്പമെന്നു കെട്ടിഘോഷിക്കപ്പെട്ട എല്ലാ പ്രത്യശാസ്ത്രങ്ങളും പൊള്ളയായിരുന്നെന്ന് കാലം തെളിയിച്ചു. പണത്തിനുവേണ്ടി സ്വയം അടിമയാക്കപ്പെട്ടുപോയ മൃതാവസ്തയിലുള്ള ആശങ്ങളായിമാറിയിരിക്കുന്നു ഭൌതികവാദവും കമ്മ്യൂണിസവും മറ്റുമെല്ലാം.

വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത്‌ എന്നും പ്രകടിപ്പിച്ച ഒരേ ഒരു ദര്‍ശനം ഇസ്ലാം മാത്രമായിരുന്നു എന്നുപറഞ്ഞാല്‍ ചരിത്രബോധമില്ലാതെ നെറ്റിചുളിക്കുന്നവര്‍ ഉണ്ടാകാം. മനുഷ്യനെ അടിമത്തത്തിലേക്ക്‌ നയിച്ച മതങ്ങളായിരുന്നു, ദര്‍ശനങ്ങളായിരുന്നു മറ്റു പലതും.

സാമ്രാജത്തത്തിന്റെ എല്ലാ ആയുധ പൈശാചികതയെയും ചെറുത്തുനില്‍ക്കുന്ന അഫ്ഘാനിലെയും ഇറാഖിലെയും ഫലസ്തീനിലെയും ഓരോ നിരക്ഷരനായ ഗോത്ര പോരാളിയെയും നയിക്കുന്നതുപോലും അടിമപ്പെടാതിരിക്കാനുള്ള ഇസ്ലാമികമായ ഉണര്‍വ്വുകളാണ്‌.

ആ ഇസ്ലാമും അനുയായികളായി ജന ലക്ഷങ്ങളും ഇവിടയുണ്ടെങ്കിലും മനുഷ്യരുടെ രോധനങ്ങള്‍ക്ക് അറുതിയില്ല. എന്‍ഡോസല്‍ഫാന്‍ പോലുള്ള മാരക വിഷങ്ങള്‍ മനുഷ്യനെ കൊന്നൊടുക്കുമ്പോള്‍ മരിച്ചുകിടക്കുന്നു പള്ളി മിമ്പറുകള്‍. മുഹമ്മദു നബിയുടെ അനുയായികളില്‍ നിന്ന് കാലം ആവശ്യപ്പെടുന്നത് ബാധിക്കപ്പെട്ടവനോടുള്ള ഐക്യപ്പെടലാണ് അതിനുള്ള പരിഹാരങ്ങളാണ്. വിശക്കുന്നവനു വേണ്ടത് ഭക്ഷണമാണ്.. കെട്ടിപ്പൊക്കിയ ഖബറുകള്‍ക്ക് മുന്നില്‍ നിന്നു വിതരണം ചെയ്യുന്ന നേര്ച്ച നൈവേധ്യങ്ങളല്ല.

ഇസ്ലാം മനുഷ്യന്റെ വേദനകള്‍ക്ക് പരിഹാരമാണ് അങ്ങിനെയായിരുന്നു എന്നും. ഈ മണ്ണില്‍ മനുഷ്യ വാസത്തിനു ഭീഷണിയുയര്‍ത്തുന്ന എല്ലാ വസ്തുക്കല്‍ക്കെതിരയും ആദ്യം ശബ്ധമുയരേണ്ടത് ഖുര്‍ആന്റെ അനുയായികളില്‍ നിന്നാണ്. നീതി നിഷേധിക്കപ്പെട്ട മനുഷ്യര്‍ക്കായി അവരുടെ കരം പിടിച്ചു അതിനു കാരണക്കാരായവരുടെ ഭവനങ്ങളിലേക്ക് കയറിച്ചെല്ലാന്‍ അന്നൊരു പ്രവാചകനുണ്ടായിരുന്നു. ഇന്നുമുയരുന്നുണ്ട് നിലവിളികള്‍ നമുക്ക് ചുറ്റും പലരൂപത്തിലും. പക്ഷെ അവര്‍ക്ക് തണലേകാന്‍ അവരുടെ കരം പിടിക്കാന്‍ നമുക്കാകുന്നില്ല.

എന്നിട്ടും നാം പറയും ഖുര്‍ആന്‍ നമുക്ക് വഴികാട്ടിയെന്നു. മുഹമ്മദു നബി നമ്മുടെ നേതാവെന്നു.!

ശബരിമല-മകരവിളക്കും മറ്റുള്ളവയും -യാഥാര്‍ത്ഥ്യങ്ങളെന്ത്?


സുനിൽ കൃഷ്ണൻ


ഈ ലേഖനം പ്രസിദ്ധികരിക്കുമ്പോളേക്കും ഈ വര്‍ഷത്തെ മകരവിളക്ക് മഹോത്സവം ശബരിമലയില്‍ അവസാനിച്ചിട്ടുണ്ടാവും.പതിവു പോലെ ഈ വര്‍ഷവും അഭൂതപൂരവമായ ജനത്തിരക്കാണു ശബരിമലയില്‍ ഉള്ളത്.പമ്പ മുതല്‍ സന്നിധാനം വരെയുള്ള അഞ്ചു കി.മീറ്ററോളം ദൂരം ക്യൂ ആണെന്നാണു വിവരം.അതില്‍ ഭൂരിപക്ഷവുമാകട്ടെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തന്മാരാണ്. “അതീവ ദിവ്യ“മായ മകരവിളക്ക് വണങ്ങി സായൂജ്യമടയാനാണ് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനു അവര്‍ തയ്യാറാകുന്നത്.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഭൂ‍രിപക്ഷത്തില്‍ നിന്നു നന്നേ വിഭിന്നമാണു ശബരിമല.കാനനമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുള്ള ഒരു ക്ഷേത്രമാണ്.വര്‍ഷത്തില്‍ എല്ലാ ദിവസവും തുറക്കാത്ത ഈ ക്ഷേത്രം ആചാരങ്ങളിലും മറ്റ് രീതികളിലും എല്ലാം മറ്റെല്ലാ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു.

ഈശ്വരവിശ്വാസത്തേയോ ശബരിമലയേയോ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.എന്നാല്‍ അതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പുകളും വ്യാജപ്രചാരണങ്ങളും നടക്കുന്ന ഒരു സ്ഥലം കൂടിയാണു ശബരിമല.
ഈ പോസ്റ്റ് എഴുതാന്‍ തുടങ്ങിയതിനു ശേഷം പാതി വഴിയില്‍ നിര്‍ത്തിയതായിരുന്നു.എന്നാല്‍ ഇന്നു വൈകിട്ട് ടി വി ചാനലുകളില്‍ മകരവിളക്കിന്റെ തത്സമയ സം‌പ്രേഷണം കേട്ടുകഴിഞ്ഞപ്പോള്‍ വീണ്ടും എഴുതാന്‍ തുടങ്ങി.

ക്രിക്കറ്റ് കമന്ററികളെ വെല്ലുന്ന വിവരണമായിരുന്നു മകരവിളക്കിനു ചാനലുകാര്‍ നല്‍കിയത്.ഈ ജന്മത്തില്‍ മോക്ഷം
കിട്ടണമെങ്കില്‍ ഒരിക്കലെങ്കിലും ഈ ദിവ്യമായ മകരജ്യോതിസ് കാണണമെന്നാണു കമന്റേറ്റര്‍‌മാര്‍ ചാനലുകളിലൂടെ ഉദ്‌ബോധിപ്പിച്ചത്.ലക്ഷക്കണക്കിനു ഭക്തന്മാരാണു ഈ ദിവ്യദര്‍ശനത്തിനായി എല്ലാവര്‍ഷവും തടിച്ചു കൂടുന്നത്.അവരില്‍ ഭൂരിപക്ഷവും അന്യ സംസ്ഥാനക്കാരാണ്.സത്യമായും പുണ്യം കിട്ടും എന്ന വിശ്വാസമാണു അവരില്‍ ഉള്ളത്.ഞാനാ വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല.പകരം എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചിന്തകള്‍ നേരത്തെ ചില അന്വേഷണങ്ങളിലേക്ക് നയിച്ചിരുന്നു.അങ്ങനെയാണു ഞാന്‍ ശ്രീ ജെ ഇടമറുക് രചിച്ച “ ശബരിമല - ചരിത്രത്തിന്റേയും നേരിന്റേയും ഉരകല്ലില്‍” എന്ന പുസ്തകം വായിക്കാനിടയായത്.

ആ പുസ്തകമാണു ഞാനിവിടെ പരിചയപ്പെടുത്തുന്നത്.

ശബരിമലയെ സംബന്ധിച്ച് വളരെ വര്‍ഷങ്ങളായി ആഴത്തില്‍ നടത്തിയ പഠനത്തിന്റെ അവസാനം ഇടമറുക് രചിച്ചതാണു ഈ ഗ്രന്ഥം.ഇടമറുക് യുക്തിവാദിയായ ഒരു മനുഷ്യനായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.ശബരിമലയുടെ നേരറിയാന്‍ തന്റെ യുക്തി ചിന്തകളെ അടിസ്ഥാനമാക്കി വ്യക്തമായ തെളിവുകളോടെ അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന സത്യത്തിനു നേരെ ആര്‍ക്കും കണ്ണടക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല.ഒട്ടനവധി പ്രചാരണങ്ങളും വിശ്വാസങ്ങളും അത്ഭുത കഥകളുമാണ് ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ ഉള്ളത്.അവയെ നേരിന്റെ ഉരകല്ലില്‍ അരച്ച് നോക്കുകയാണു ഈ പുസ്തകത്തില്‍.

  • എരുമേലിയില്‍ അമ്പലപ്പുഴ സംഘം പേട്ടതുള്ളുന്ന സമയത്ത് മാനത്ത് പരുന്ത് പറക്കുന്നുണ്ടോ?
  • ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളല്‍ സമയത്ത് പകല്‍ നക്ഷത്രം ഉദിയ്ക്കാറുണ്ടോ?
  • മകരവിളക്ക് സമയത്ത് പൊന്നമ്പല മേട്ടില്‍ കാണുന്ന ദിവ്യജ്യോതിസ് ആരാണു കത്തിയ്കുന്നത്?
  • ശബരിമലയിലെ പ്രതിഷ്ഠ യഥാര്‍ത്ഥത്തില്‍ എന്താണ്?
  • ആരാണു ഈ ക്ഷേത്രം നിര്‍മ്മിച്ചത്?
  • ശിവന്റേയും വിഷ്ണുവിന്റേയും പുത്രനാണു ശാസ്താവ് എന്ന ഐതിഹ്യം എങ്ങനെ ഉണ്ടായി?
  • ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്ക് ചരിത്രവുമായി എത്രമാത്രം ബന്ധമുണ്ട്?
ഇങ്ങനെ ശബരിമലയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്ക് ഇതില്‍ വ്യക്തമായ ഉത്തരം കണ്ടെത്താന്‍ ഇടമറുകും കൂട്ടരും നടത്തിയ അന്വേഷണങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളതായി കാണാം.സ്വാഭാവികമായും ഇതിലൂടെ വിശ്വാസത്തെ തന്നെ ഇടമറുക് ചോദ്യം ചെയ്യുന്നുവെങ്കിലും,അതിലുപരി വിശ്വാസവുമായി ബന്ധപ്പെട്ട കള്ള പ്രചാരണങ്ങളെ ആണു അദ്ദേഹം തുറന്നു കാട്ടുന്നത് എന്ന് കാണാം.എന്റെ താല്‍‌പര്യവും അതില്‍ മാത്രമേ ഉള്ളൂ.

പേട്ടതുള്ളല്‍
പേട്ടതുള്ളലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇടമറുക് വെളിച്ചത്ത് കൊണ്ടു വരുന്നെങ്കിലും പരുന്ത് പറക്കലും പകല്‍ നക്ഷ്ത്രം ഉദിക്കലും എത്രമാത്രം സത്യമാണെന്ന് കണ്ടുപിടിക്കാന്‍ എരുമേലിയില്‍ നടത്തിയെ അന്വേഷണങ്ങളാണിതില്‍ പ്രധാനം.അതില്‍ കണ്ടെത്തിയ വസ്തുതകള്‍ ഡയറിക്കുറിപ്പുകളായി തന്നെ കൊടുത്തിരിക്കുന്നു.വനത്തിനോട് അടുത്ത് കിടക്കുന്ന എരുമേലിയിലും പരിസരപ്രദേശങ്ങളിലും പരുന്ത് ഒരു പതിവ് കാഴ്ചയാണെന്നുള്ളതാണു സത്യം.പേട്ടതുള്ളതിനു മുന്‍പുള്ള ഒരാഴ്ചയോളം കാലം ദിവസം മുഴുവനും എരുമേലിയും പരിസരവും സസൂക്ഷ്മം നിരീക്ഷിച്ചതിനു ശേഷമാണ് ഈ കാര്യം മനസ്സിലാക്കുന്നത്.ഡോ.കാനം ശങ്കരപ്പിള്ളയുടെ വെല്ലുവിളി സ്വീകരിച്ച് പേട്ടതുള്ളല്‍ നടക്കുന്ന ദിവസം എരുമേലിയില്‍ കാത്തിരുന്നിട്ടും പരുന്തിനെ കാണാതെ പോയ കാര്യം ഇതില്‍ വിവരിയ്കുന്നു.പകല്‍ നക്ഷത്രം ഉദിക്കും എന്നത് വിശ്വാസം മാത്രമെന്ന് വിശ്വാസികള്‍ തന്നെ പറയുന്നു.ഇതിന്റെ പിന്നിലെ സത്യവും ഇടമറുക് വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്.

ഐതിഹ്യങ്ങള്‍, ചരിത്രങ്ങള്‍

പിന്നെയുള്ള ഭാഗങ്ങളില്‍ അയ്യപ്പനെക്കുറിച്ചുള്ള സത്യവും മിഥ്യയും വേര്‍തിരിക്കാനാണു ഇടമറുക് ശ്രമിയ്ക്കുന്നത്.ശബരിഗിരീശന്‍,ഹരിഹരസുതന്‍,ജലന്ധരനിഹന്താവ്,മോഹിനീസുതന്‍,
കയ്യപ്പന്‍,മഹിഷീമര്‍ദ്ദകന്‍,താരകബ്രഹ്മം,ശാസ്താവ്,ചാത്തന്‍,അയ്യന്‍,വേട്ടക്കൊരു മകന്‍,ഭൂതനാഥന്‍,മണികണ്ഠന്‍,പന്തളദാസന്‍,മലയാളി,പുലിവാഹനന്‍ തുടങ്ങി വിവിധ പേരുകളില്‍ ശബരിമലയിലെ അയ്യപ്പന്‍ അറിയപ്പെടുന്നതിനു പിന്നില്‍ ഓരോന്നിനും ഓരോ ഐതിഹ്യം ഉണ്ട്.ഈ ഐതിഹ്യങ്ങളെ ചരിത്രവുമായി വളരെ വിദഗ്ദ്ധമായി കെട്ടുപിണച്ചാണു ഓരോ കഥകളും സൃഷ്ട്രിയ്ക്കപ്പെട്ടിട്ടുള്ളത്.ഈ കഥകളോരോന്നിനേയും ഇഴകീറി പരിശോധിയ്ക്കുന്നുണ്ട് ഈ പുസ്തകത്തില്‍.അതെല്ലാം ഞാന്‍ ഇവിടെ എഴുതുന്നില്ല.

അയ്യപ്പന് പന്തളം രാജാവുമായി അടുത്ത ബന്ധമുണ്ടെന്നുള്ളത് ചരിത്ര വസ്തുതയായി എടുത്താല്‍ അയ്യപ്പന്റെ കാലം എന്നത് പന്തളരാജ്യം ഉണ്ടായതിനു ശേഷം ആണെന്നുള്ളത് ഉറപ്പാണ്.ചരിത്രപരമായി നോക്കിയാല്‍ മധുരയിലെ പാണ്ഡ്യരാജ്യത്തിലെ രണ്ട് ശാഖകളാണു പൂഞ്ഞാറിലും പന്തളത്തും എത്തി കുടിയേറിപ്പാര്‍ത്തത്.ഇതില്‍ ആദ്യമെത്തിയത് പൂഞ്ഞാര്‍ രാജവംശമാണ്.അത് എ.ഡി പതിമൂന്നാം നൂറ്റാണ്ടിലാണ്.അതിനോടടുത്ത കാലത്താണു പന്തളത്തും കുടിയേറ്റം നടന്നത്.അതായത് ചരിത്രപുരുഷനായ അയ്യപ്പന്‍ ആ കാലഘട്ടത്തിലാണു ജീവിച്ചിരുന്നതെന്ന് കാണാം.അങ്ങനെയെങ്കില്‍ മോഹിനീ സുതനായ അയ്യപ്പന്‍ എങ്ങനെ വന്നു എന്നതാണ് ഇടമറുക് ഉന്നയിയ്കുന്ന ചോദ്യം.

ശബരിമലയുടെ ചരിത്രം

ശബരിമല ക്ഷേത്രം എങ്ങനെ ഉണ്ടായി? എന്താണു അതിനു പിന്നിലെ ചരിത്രം എന്നീ കാര്യങ്ങളാണ് ഈ ഭാഗത്ത് അദ്ദേഹം അന്വേഷിയ്കുന്നത്.ബുദ്ധമതത്തിന്റെ തിരുശേഷിപ്പുകളാണു ശബരിമലയിലേത് എന്ന് അദ്ദേഹം കണ്ടെത്തുന്നു.എന്തായാലും ഇന്നത്തെ രീതിയിലുള്ള ക്ഷേത്രം വന്നത് പന്തളം രാജാക്കന്മാര്‍ വന്നതിനു ശേഷം ആകാനാണു സാധ്യത.അതാകട്ടെ പലവട്ടം അഗ്നിബാധയ്കിരയാവുകയും പുതുക്കിപ്പണിയുകയും ചെയ്യപ്പെട്ടതുമാണ്.എങ്കിലും 19 ആം നൂറ്റാണ്ടു വരെ ശബരിമലയ്ക് വലിയ പ്രാധാന്യം ഇല്ലായിരുന്നു എന്ന് കാണാം.1900 ല്‍ ഉണ്ടായ അഗ്നിബാധയെത്തുടര്‍ന്ന് ക്ഷേത്രം പുതുക്കിപ്പണിയാന്‍ രാജാവ് ആവശ്യപ്പെട്ടെങ്കിലും കൊടുംകാട്ടില്‍ ദുര്‍ഘടമായ വഴികളിലൂടെ സാധനസാമഗ്രികള്‍ എത്തിക്കാന്‍ ആരും തയ്യാറായില്ലെന്നും അവസാനം അത് കോണ്‍‌ട്രാക്ട് എടുത്തത് കൊച്ചുമ്മന്‍ മുതലാളിയും അവസാനം പണി തീര്‍ത്തത് സ്കറിയാ കത്തനാരും ആയിരുന്നുവെന്നും രേഖകളില്‍ കാണാം.ഇതിനെ കത്തനാര്‍ പണിയിച്ച ക്ഷേത്രം എന്ന് ഇടമറുക് പറയുന്നു.

മകരവിളക്ക്
ഏതാണ്ട് 1940 കള്‍ക്ക് ശേഷമാണു പൊന്നമ്പലമേട്ടില്‍ മകര സംക്രാന്തി ദിനം ദിവ്യജ്യോതിസ് പ്രത്യക്ഷപ്പെടുന്ന കഥകള്‍ പ്രചരിയ്കാന്‍ തുടങ്ങിയത്.ശബരിമലയ്കടുത്ത് മനുഷ്യ പാദസ്പര്‍ശമേല്‍ക്കാത്ത പൊന്നമ്പലമേട്ടിലാണു ഈ ജ്യോതി പ്രത്യക്ഷപ്പെടുന്നത് എന്നായിരുന്നു പ്രചാരണം.

“സ്ഥിരമായി മഞ്ഞു മൂടിക്കിടക്കുന്ന അന്റാര്‍ട്ടിക്കാ ഭൂഖണ്ഡത്തിലും ആര്‍ട്ടിക് പ്രദേശങ്ങളിലും സാഹസികരായ മനുഷ്യര്‍ ചെന്നെത്തി.ഹിമാലയത്തിനെ ഉന്നത ശൃംഗങ്ങള്‍ വരെ അവര്‍ കീഴടക്കി.എന്നിട്ടും നമ്മുടെ സഹ്യപര്‍വതത്തില്‍ മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത ഒരു സ്ഥലമുണ്ടെന്ന് പറഞ്ഞാല്‍ ആരാണത് വിശ്വസിയ്കുക?” ഇടമറുക് ചോദിയ്കുന്നു.

എന്നാല്‍ ഈ പറയുന്നത്ര വിഷമം പിടിച്ച ഒന്നല്ല പൊന്നമ്പലമെട് യാത്ര എന്ന് ഇടമറുക് സ്വന്തം അനുഭവത്തില്‍ നിന്ന് സാക്ഷ്യപ്പെടുത്തുന്നു.മകര വിളക്കിന്റെ സത്യാവസ്ഥയെക്കുറിച്ച് ആദ്യമായി ഇടമറുകിനു വിശദീകരിക്കുന്നത് ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ എം ആര്‍ എസ് നാഥനാണ്.പൊന്നമ്പലമേട്ടിലെ വാസക്കാരായ മലമ്പണ്ടാരങ്ങള്‍ എന്ന ഗിരി വര്‍ഗക്കാരാണു അത് കത്തിക്കുന്നതെന്നായിരുന്നു അന്ന് വരെ യുക്തിവാദികളുടെ ധാരണ.എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടെ ഇപ്പോള്‍ അവിടെ കൃത്യ ദിവസം സന്ധ്യക്ക് വലിയ പാത്രങ്ങളില്‍ കര്‍പ്പൂരം കത്തിച്ച് ജ്യോതിസ് സൃഷ്ട്രിയ്കുകയാണെന്ന് എം ആര്‍ എസ് നാഥന്‍ പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ താന്‍ ഞെട്ടിപ്പോയതായി ഇടമറുക് പറയുന്നു.ഇത് നടക്കുന്നത് 1973 ലാണ്.അതിനുശേഷം പലപ്പോളും പലരും ഒറ്റയ്കും മറ്റും ഇതിന്റെ രഹസ്യം അറിയാന്‍ ശ്രമിച്ചിട്ടുണ്ട്.എം ആര്‍ എസ് നാഥന്‍ തന്നെ 1973 ല്‍ ഇതിന്റെ രഹസ്യം കണ്ടെത്തിയത് ഇടമറുകും മറ്റും പ്രസിദ്ധികരിച്ചെങ്കിലും ആരും അതിനു പ്രാധാന്യം നല്‍കിയില്ല,പോലീസിന്റെ സാന്നിധ്യത്തില്‍ ഈ പരിപാടി നടത്തുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാതിരുന്നത് അവിടെ ചെന്നെത്താന്‍ പ്രധാന തടസ്സമായി.പിന്നീട് 1983 ലാണു യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിതമായ ഒരു ശ്രമം ഉണ്ടായത്.അതിനെ പറ്റി ഇടമറുക് വിശദമായി പറയുന്നുണ്ട്.1983 ജനുവരി 13 ,14 തീയതികളില്‍ നടത്തിയ സാഹസിക യാത്രയും അതില്‍ പങ്കെടുത്തവരെ അതി ക്രൂരമായി പോലീസ് തല്ലിച്ചതച്ചതും ക്യാമറകള്‍ പിടിച്ചു വാങ്ങിയതുമൊക്കെ വിവരിയ്കുന്നുണ്ട്.എങ്കിലും എല്ലാ മര്‍ദ്ദനങ്ങളേയും നേരിട്ട് അവര്‍ സത്യം കണ്ടെത്തുക തന്നെ ചെയ്തു. അക്കാലത്ത് എടുത്ത ചിത്രങ്ങളില്‍ ചിലത് ലഭിക്കുകയും അവയെല്ലാം ഈ പുസ്തകത്തില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.അതില്‍ കര്‍പ്പൂരം കത്തിയ്കുന്നത് വ്യക്തമായി കാണാവുന്നതുമാണ്.

യുക്തിവാദികളുടെ ഈ രീതിയിലുള്ള നീക്കങ്ങള്‍ മകരവിളക്കിനെ സംബന്ധിച്ച് ഉണ്ടായിരുന്ന പല തെറ്റിദ്ധാരണകളും നീക്കാന്‍ സഹായിച്ചിട്ടുണ്ട്.പിന്നിട് 1989 ല്‍ യുക്തിവാദസംഘം സംഘടിപ്പിച്ച “സത്യപ്രചാരണ ജാഥ”യോടനുബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന നായനാരുമായുള്ള അഭിമുഖം ഇടമറുക് ഡല്‍ഹിയില്‍ നടത്തിയത് പൂര്‍ണ്ണമായി ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.
അതില്‍ മകരജ്യോതിസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ “അത് ഭട്ടതിരിപ്പാടി( അന്നത്തെ ബോര്‍ഡ് പ്രസിഡണ്ട്)ന്റെ പണിയാണ്” എന്ന് സ:നായനാര്‍ പ്രസ്താവിച്ചത് ഇതില്‍ എടുത്ത് പറയേണ്ടതാണ്.

1999ലാണു മകരവിളക്കിനോടനുബന്ധിച്ച പമ്പയില്‍ തിക്കിലും തിരക്കിലും പെട്ട അയ്യപ്പന്മാര്‍ മരണമടഞ്ഞത്.അതിനെ തുടര്‍ന്ന് മകരജ്യോതി എന്ന തട്ടിപ്പിനെ പറ്റി മുന്‍ ഡി ജിപി എന്‍. കൃഷ്ണന്‍‌നായരും “ആലിബാബയും നാല്പത്തൊന്നു കള്ളന്മാരും” എന്ന പേരില്‍ സുഗതകുമാരിയും യഥാക്രമം മലയാള മനോരമയിലും മാതൃഭൂമിയിലും എഴുതിയ ലേഖനങ്ങള്‍ അതേ പടി ഈ പുസ്തകത്തില്‍ കൊടുത്തിരിയ്കുന്നു.മദ്യരാജാവിന്റെ പണം കൊണ്ട് ശ്രീകോവില്‍ സ്വര്‍ണ്ണം പൂശിയതിനേയും അതില്‍ സുഗതകുമാരി വിമര്‍ശിയ്കുന്നുണ്ട്.

ഇങ്ങനെ ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടനവധി കള്ളങ്ങളെ ആണു ഈ പുസ്തകം തുറന്നു കാട്ടുന്നത്.അതൊക്കെ വെറും ‘കൊട്ടത്താപ്പ്” കണക്കില്‍ അല്ല അവതരിപ്പിച്ചിരിക്കുന്നത്.ശബരിമലയും പൊന്നമ്പലമേടുമടക്കം അതുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും പല പ്രാവശ്യം സന്ദര്‍ശിയ്കുകയും ശബരിമല വിഷയത്തില്‍ വന്നിട്ടുള്ള ഏതാണ്ട് എല്ലാ കൃതികളും ലേഖനങ്ങളും ചരിത്രവും പുരാണവും ഒക്കെ ആഴത്തില്‍ പഠിയ്കുകയും ചെയ്തിട്ടാണു ഇടമറുക് ഈ പുസ്തകം എഴുതിയിരിയ്കുന്നത്.അവയെല്ലാം അതാത് സന്ദര്‍ഭങ്ങളില്‍ ഇതില്‍ എടുത്ത് ഉപയോഗി(quote)ച്ചിട്ടുമുണ്ട്.

ഇത് എഴുതിക്കൊണ്ടിരിയ്കുമ്പോള്‍ ഈ വര്‍ഷത്തെ മകരവിളക്കിനു ശേഷം മടങ്ങിയ അയ്യപ്പന്മാരും തിക്കിലും തിരക്കിലും പെടുകയും ഒട്ടനവധി പേര്‍ മരണമടയുകയും ചെയ്തതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിയ്കുന്നു.യുക്തിവാദികളുടേയും മറ്റും പ്രവര്‍ത്തനഫലമായി മകരജ്യോതി ഒരു തട്ടിപ്പാണെന്നും അത് കത്തിയ്കുന്നതാണെന്നും മിക്കവര്‍ക്കും അറിയാം.എന്നാല്‍ കേരളത്തിനു വെളിയില്‍ ഇത് ദിവ്യജ്യോതിസ് ആണെന്നാണു ഇപ്പോളും ആള്‍ക്കാര്‍ കരുതുന്നത്.എന്നോടു തന്നെ പലരും ഇത് ചോദിച്ചിട്ടുണ്ട്.അവരാണു കൂട്ടം കൂട്ടമായും ഭക്തിലഹരിയില്‍ മുഴുകി ഇവിടെ എത്തുന്നത്.അനിയന്ത്രിതമായ തിരക്കുകളില്‍ പെട്ട് ജീവന്‍ കളയേണ്ടിയും വരുന്നു.ആരിതിനു സമാധാനം പറയും?ദൈവവിശ്വാസത്തിന്റെ പേരിലുള്ള ഈ കള്ളക്കളികള്‍ അവസാനിപ്പിച്ചുകൂടെ?

കുറെ വര്‍ഷങ്ങള്‍ക്കുമുന്‍പ് കൈരളി ടി വി പൊന്നമ്പലമേട്ടില്‍ പോവുകയും ഒരു റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തിരുന്നു.അത് ഇവിടെ കാണാം



പൊന്നമ്പലമേട്ടില്‍ ശബരിമലയ്ക് അഭിമുഖമായി നില്‍ക്കുന്ന പാറയിലാണു ഇത് കത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അതിനായി അവിടെ ഒരു തറ തന്നെ രൂപം കൊടുത്തിട്ടുണ്ട്.

ഇതിന്റെ വ്യക്തമായ ഒരു ചിത്രം ഇവിടെ കാണാം.( വിനോദിനു നന്ദി).ശബരിമലയുടെ വിദൂര വീക്ഷണവും അതില്‍ കാണാം.

കാര്യങ്ങള്‍ ഇത്രയൊക്കെ വ്യക്തമായിട്ടും ഇപ്പോളും ഇത് ദിവ്യമെന്ന് കരുതി ആള്‍ക്കാര്‍ ആരാധിക്കുന്നു.ജീവന്‍ ബലികഴിയ്കുന്നു.

ഇത്തരം ദുരന്തങ്ങളെങ്കിലും നമ്മുടെ കണ്ണുതുറപ്പിയ്കുമോ?

സത്യം അറിയാന്‍ താല്‍‌പര്യമുള്ളവര്‍ക്ക് ഈ പുസ്തകം വായിക്കാം.എന്നിട്ട് വസ്തുതാപരമായ വിമര്‍ശനം നടത്തട്ടെ.മകരവിളക്കിന്റെ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞവര്‍ക്ക് എന്റെ ആദരാഞ്ജലികള്‍.അവര്‍ക്കായി ഈ പോസ്റ്റ് സമര്‍പ്പിയ്കുന്നു.


ശബരിമല-ചരിത്രത്തിന്റെയും നേരിന്റേയും ഉരകല്ലില്‍
രചന: ഇടമറുക്
പ്രസിദ്ധീകരണം: ഇന്‍‌ഡ്യന്‍ എത്തീസ്റ്റ് പബ്ലീഷേര്‍സ്,ന്യൂ ഡല്‍ഹി


(ശബരിമലയുടെ ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്)
 

Labels

പ്രതികരണം (2) വ്യക്തിപരിചയം (1) സിനിമ (1)

Site Info

Followers

kannadi Copyright © 2011 Mookasakshy