എന്‍ഡോസല്‍ഫാന്റെ മത പാഠം.

Beemapally


എന്‍ഡോസല്‍ഫാന്‍ എന്ന മാരകവിഷം കൊണ്ടുണ്ടാകുന്ന കെടുതികളും അതില്‍ ജീവിതം ഹോമിക്കപ്പെട്ടവരും മനുഷ്യരൂപം തന്നെ നഷ്ടപ്പെട്ട്‌ സമൂഹത്തിലെ ചവറുനിലങ്ങളില്‍ തള്ളപ്പെട്ട നിരവധി മനുഷ്യരുടെ രോദനം അറിഞ്ഞിട്ടും ചെവിയോ കണ്ണോ കാണാതെ ബധിരരും അന്ധരുമായി പോയ, പളുപളത്ത വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒരു ദ്രവിച്ച ഹൃദയം പോലുമില്ലാത്ത മനുഷ്യരായി മാറിയിരിക്കുന്നു ഇന്നു നാം. 

മതത്തിന്റെ തനിമകൊണ്ടുദ്ദേശിക്കുന്നത്‌ സഹജീവികളെ തിരിച്ചറിയാനുള്ള ഉള്‍ക്കാഴ്ച്ചയും അതിലൂടെ ദൈവത്തിലേക്ക്‌ അടുക്കാനുള്ള മാര്‍ഗ്ഗവും എന്ന വ്യക്തതയുള്ള നിദര്‍ശനമെന്ന നിലക്കാണ്‌. മതങ്ങളുടെയോ അല്ലാതെയോ ദേശരാഷ്ടങ്ങളും പ്രാചീന പ്രജാരാഷ്ട്രങ്ങളും നിലവില്‍ വന്നതും ഈ ഒരു സങ്കല്‍പത്തിന്റെയോ യാഥാര്‍ത്യത്തിന്റെയോ അടിസ്ഥാനത്തിലാണ്‌. ഒരുപക്ഷേ രാഷ്ടങ്ങളും സര്‍ക്കാരുകളും പ്രസ്ഥാനങ്ങളും ഏറ്റവും ആവശ്യമായുള്ളതും അനാഥകള്‍ക്കും അശരണര്‍ക്കുമാണ്‌. പക്ഷെ ഇന്നു മിക്ക രാജ്യങ്ങളിലെയും എല്ലാ സൌഭാഗ്യങ്ങളും ശക്തന്‍മാരാലും രാഷ്ട്രീയ വേട്ടക്കാരാലും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. ഇവിടെയാണ്‌ മതങ്ങളുടെയും മത സംഘടനകളുടെയും പ്രസക്തി.

പ്രത്വേകിച്ചു ഇസ്ലാമിനു ഇവിടെ സാമൂഹികമായി വഹിക്കാനുള്ളത്‌ ഒരു മഹത്തായ പങ്കാണ്‌. ഇസ്ലാമിനെ ഒരു മതത്തിന്റെ ലേബലില്‍ ചുരുക്കാനോ കെട്ടിയിടാനോ സാധിക്കില്ല. ഒരു പുരോഹിതനും അതിനു സാധ്യമല്ല തന്നെ. സാമൂഹിക ബോധങ്ങളെയൊക്കെ തിരസ്ക്കരിച്ച്‌ മതത്തിന്റെ ഐശ്ച്ചിക ചടങ്ങുകളെ എങ്ങനെ നന്മയാക്കാമെന്നും തിന്മയാക്കാമെന്നും പോര്‍വിളി സംവാദങ്ങളില്‍ ഏര്‍പ്പെട്ട്‌ നിള്‍ക്കുന്ന മത സംഘടനകള്‍ ഇനിയെങ്കിലും അതില്‍ നിന്നും പുറത്ത്‌ കടക്കേണ്ടിയിക്കുന്നു. കാലം അവരോടാവശ്യപ്പെടുന്നതും അതാണ്‌.

വയറിന്റെ വലിപ്പത്തിന്‌ വേണ്ടി മാത്രം രൂപമെടുത്ത ചില മുസ്ലിം സംഘടനകള്‍ ഇപ്പോഴേ സമൂഹത്തിനെ മുഖ്യധാരയില്‍ നിന്നും മാറ്റപ്പെട്ടതുപോലെ പുരോഗമന സ്വഭാവമുള്ള ഇസ്ലാമിക സംഘടനകള്‍ക്കും ആ അവസ്ഥയിലേക്ക് പോകാതിരിക്കണമെങ്കില്‍ അവര്‍ മനസ്സിലാക്കേണ്ടത്‌ ഈ മണ്ണില്‍ എന്‍ഡോസല്‍ഫാന്‍ പോലുള്ള വിഷയങ്ങളില്‍ അവര്‍ക്ക്‌ നിര്‍വ്വഹിക്കാനുള്ള പങ്ക്‌ ഇസ്ലാമികമായി വളരെ വ്യാപ്തിയുള്ളതാണ്‌ എന്ന അടിസ്താന ബോധമാണ്‌.

നാല്‌ കശുവണ്ടിക്കുവേണ്ടി മനുഷ്യനെ കുരുതിക്ക്‌ കൊടുക്കുന്ന രാസവള പ്രയോഗം പോലുള്ള സാമൂഹ്യവിപത്ത്‌ ഒരു ജനതയുടെ മാത്രം പ്രശ്നമല്ല. അത്‌ ഈ ഭൂമിയുടെ പ്രശ്നമാണ്‌ മാനവികതയുടെ പ്രശ്നമാണ്.

ഇന്ന് കേരളത്തില്‍ നിലവിലുള്ള മുസ്ലിം സംഘടനകളില്‍ ജമാ-അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയെ പോലെ മറ്റു മുസ്ലിം യുവജന പ്രസ്ഥാനങ്ങളും മത സംഘടനകളും അവരുടെ ശക്തിയും, അധസ്തിതരുടെയും വേദനതിന്നുന്നവരുടെയും ഒപ്പം നിലയുറപ്പിച്ചാല്‍ ഇന്നത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ദാര്‍ഷ്ട്യങ്ങള്‍ക്ക്‌ അത്‌ മറുപടിയാവും. വോട്ടിനുവേണ്ടി ന്യൂനപക്ഷമെന്ന ചാവേര്‍ പടയെ ആവശ്യാനുസരണം സൃഷിക്കുകയും പിന്നെ കയ്യൊഴിയുകയും ചെയ്യുന്ന ഹിജഡാ പ്രത്യശാസ്ത്രങ്ങള്‍ക്ക്‌ വേറെ മാര്‍ഗ്ഗങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടിവരികയും ന്യൂനപക്ഷ ലോല വികാരങ്ങളെ കാപട്യങ്ങള്‍ക്ക്‌ വിലക്കെടുക്കാതിരിക്കാനുള്ള അവസ്തയെങ്കിലും സൃഷ്ടിക്കന്‍ സാധിക്കുമായിരിക്കും.

പല ഖുര്‍-ആന്‍ സൂക്തങ്ങളും വിളിച്ചു പറയുന്നത് ഭൂമിയെ കാലാപകലുശിതമാക്കുന്ന എല്ലാ പൈശാചികതക്കെതിരെയും മതത്തിനും വര്‍ഗ്ഗങ്ങള്‍ക്കതീതമായും മുസ്ലിങ്ങള്‍ ഒരുമിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും ഒരു ബാധ്യതയാണെന്നാണ്.

സുന്നികളില്‍ നിന്നും മുജാഹിദിനെയും മുജാഹിദില്‍ നിന്നും ജമാ-അത്തെ ഇസ്ലാമിക്കാരനെയും രക്ഷിച്ചെടുക്കാനല്ല ഇസ്ലാമിക നാഗരികമായ ദൌത്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌. ബൌധിക സംവാദങ്ങളും പകരം വെക്കല് കളുമാണ് പ്രവാചകന്‍ മുഹമ്മദിന്റെ അനുയായികളില്‍ നിന്നും ഇന്നീലോകം ആവശ്യപ്പെടുന്നത്.!

അന്ധവിശ്വാസ/അനാചാരങ്ങളില്‍ നിന്നും ബഹുദൈവാധിഷ്ടിതമായ ആരാധനാ മാര്‍ഗ്ഗങ്ങളില്‍ നിന്നും കേരളത്തിലെ നല്ലൊരു ശതമാനം മുസ്ലിങ്ങളെ പുരോഗമന പ്രസ്ഥാനങ്ങള്‍ ശക്തമായ ധാര്‍മ്മികമൂല്യങ്ങളുടെയും ഏകദൈവ പ്രോക്തമായ പാശത്തിലും ഉറപ്പിച്ച്‌ നിറുത്തിയ പങ്ക്‌ വിസ്മരിക്കുകയല്ല. പക്ഷേ അവര്‍ മറ്റ്‌ സാമൂഹ്യ പ്രതിനിധീകരണം കൂടുതല്‍ പ്രകടിപ്പിക്കേണ്ടതുണ്ട്‌.

പാവപ്പെട്ടവനോടൊപ്പമെന്നു കെട്ടിഘോഷിക്കപ്പെട്ട എല്ലാ പ്രത്യശാസ്ത്രങ്ങളും പൊള്ളയായിരുന്നെന്ന് കാലം തെളിയിച്ചു. പണത്തിനുവേണ്ടി സ്വയം അടിമയാക്കപ്പെട്ടുപോയ മൃതാവസ്തയിലുള്ള ആശങ്ങളായിമാറിയിരിക്കുന്നു ഭൌതികവാദവും കമ്മ്യൂണിസവും മറ്റുമെല്ലാം.

വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത്‌ എന്നും പ്രകടിപ്പിച്ച ഒരേ ഒരു ദര്‍ശനം ഇസ്ലാം മാത്രമായിരുന്നു എന്നുപറഞ്ഞാല്‍ ചരിത്രബോധമില്ലാതെ നെറ്റിചുളിക്കുന്നവര്‍ ഉണ്ടാകാം. മനുഷ്യനെ അടിമത്തത്തിലേക്ക്‌ നയിച്ച മതങ്ങളായിരുന്നു, ദര്‍ശനങ്ങളായിരുന്നു മറ്റു പലതും.

സാമ്രാജത്തത്തിന്റെ എല്ലാ ആയുധ പൈശാചികതയെയും ചെറുത്തുനില്‍ക്കുന്ന അഫ്ഘാനിലെയും ഇറാഖിലെയും ഫലസ്തീനിലെയും ഓരോ നിരക്ഷരനായ ഗോത്ര പോരാളിയെയും നയിക്കുന്നതുപോലും അടിമപ്പെടാതിരിക്കാനുള്ള ഇസ്ലാമികമായ ഉണര്‍വ്വുകളാണ്‌.

ആ ഇസ്ലാമും അനുയായികളായി ജന ലക്ഷങ്ങളും ഇവിടയുണ്ടെങ്കിലും മനുഷ്യരുടെ രോധനങ്ങള്‍ക്ക് അറുതിയില്ല. എന്‍ഡോസല്‍ഫാന്‍ പോലുള്ള മാരക വിഷങ്ങള്‍ മനുഷ്യനെ കൊന്നൊടുക്കുമ്പോള്‍ മരിച്ചുകിടക്കുന്നു പള്ളി മിമ്പറുകള്‍. മുഹമ്മദു നബിയുടെ അനുയായികളില്‍ നിന്ന് കാലം ആവശ്യപ്പെടുന്നത് ബാധിക്കപ്പെട്ടവനോടുള്ള ഐക്യപ്പെടലാണ് അതിനുള്ള പരിഹാരങ്ങളാണ്. വിശക്കുന്നവനു വേണ്ടത് ഭക്ഷണമാണ്.. കെട്ടിപ്പൊക്കിയ ഖബറുകള്‍ക്ക് മുന്നില്‍ നിന്നു വിതരണം ചെയ്യുന്ന നേര്ച്ച നൈവേധ്യങ്ങളല്ല.

ഇസ്ലാം മനുഷ്യന്റെ വേദനകള്‍ക്ക് പരിഹാരമാണ് അങ്ങിനെയായിരുന്നു എന്നും. ഈ മണ്ണില്‍ മനുഷ്യ വാസത്തിനു ഭീഷണിയുയര്‍ത്തുന്ന എല്ലാ വസ്തുക്കല്‍ക്കെതിരയും ആദ്യം ശബ്ധമുയരേണ്ടത് ഖുര്‍ആന്റെ അനുയായികളില്‍ നിന്നാണ്. നീതി നിഷേധിക്കപ്പെട്ട മനുഷ്യര്‍ക്കായി അവരുടെ കരം പിടിച്ചു അതിനു കാരണക്കാരായവരുടെ ഭവനങ്ങളിലേക്ക് കയറിച്ചെല്ലാന്‍ അന്നൊരു പ്രവാചകനുണ്ടായിരുന്നു. ഇന്നുമുയരുന്നുണ്ട് നിലവിളികള്‍ നമുക്ക് ചുറ്റും പലരൂപത്തിലും. പക്ഷെ അവര്‍ക്ക് തണലേകാന്‍ അവരുടെ കരം പിടിക്കാന്‍ നമുക്കാകുന്നില്ല.

എന്നിട്ടും നാം പറയും ഖുര്‍ആന്‍ നമുക്ക് വഴികാട്ടിയെന്നു. മുഹമ്മദു നബി നമ്മുടെ നേതാവെന്നു.!
Share This
Subscribe Here

0 comments:

Post a Comment

 

Site Info

Followers

kannadi Copyright © 2011 Mookasakshy